Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Tuesday, November 13, 2012

 നിലമ്പൂര്‍ ഹഫ്‌സത്ത്

യാദൃച്ഛികമായല്ല ഹഫ്‌സത്ത് കലാരംഗത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അച്ചിപ്പുറത്ത് അബുവിന്റെയും മൂത്തേടത്ത് ഫാത്തിമക്കുട്ടിയുടെയും മകളായ ഹഫ്‌സത്തിന് വഴി കാട്ടിയായി  ഇളയമ്മ നിലമ്പൂര്‍ ആയിഷ ഉണ്ടായിരുന്നു. ആയിഷയുടെ കലാജീവിതം കണ്ടുവളര്‍ന്ന ഹഫ്‌സത്ത് അവരെപ്പോലെയാകാന്‍ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..
 വഴികാട്ടിയ ഇളയമ്മ 1980ല്‍ നിലമ്പൂര്‍ ആയിഷ സംവിധാനം ചെയ്ത അമേച്വര്‍ നാടകത്തിലൂടെയായിരുന്നു ഹഫ്‌സത്തിന്റെ  അരങ്ങേറ്റം. കഴിവും അഭിനയസിദ്ധിയും കൈമുതലായുള്ള ഹഫ്‌സത്ത് നാടകത്തെ പ്രണയിക്കാനും സ്വീകരിക്കാനും തയ്യാറായി. ഇളയമ്മയും മനസ്സറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിച്ചു.  നിലമ്പൂരിലെ തന്നെ കലാകാരനും നടനുമായ നിലമ്പൂര്‍ ബാലന്‍ നേതൃത്വം നല്‍കിയ കളിത്തറ  പ്രൊഫഷണല്‍ നാടകട്രൂപ്പില്‍ ചേര്‍ന്നതോടെ ഹഫ്‌സത്ത് അഭിനയ രംഗത്ത് സജീവമായി. പ്രതിഭാധനരായ കലാകാരന്മാരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അവരെ മികച്ച നടിയാക്കി.  ആറ്റിങ്ങല്‍ ജനശക്തി തിയേറ്റേഴ്‌സിന് വേണ്ടി കെ ടി മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച തലമുറ’എന്ന നാടകത്തിലും മികച്ചൊരു വേഷം ചെയ്തു. വിക്രമന്‍നായരുടെ സ്റ്റേജ് ഇന്ത്യ, റങ്കൂണ്‍ റഹ്മാന്റെ കലാനിപുണ തിയേറ്റേഴ്‌സ് എന്നീ ട്രൂപ്പുകളിലും ഹഫ്‌സത്ത് അഭിനയിച്ചു.
കെ ടിയുടെ കലിംഗ തിയേറ്റേഴ്‌സില്‍ സൃഷ്ടി, വെള്ളപ്പൊക്കം, കാഫര്‍, ഇതു ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ഹഫ്‌സത്ത് പ്രേക്ഷകരുടെ മനംകവര്‍ന്നു. വെള്ളപ്പൊക്കം എന്ന നാടകത്തിലെ ജാനകി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ നാടകം പിന്നീട് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുകയുണ്ടായി. അഭിനയിക്കുമ്പോഴുള്ള ഹഫ്‌സത്തിന്റെ ടൈമിംഗ് എടുത്തുപറയേണ്ടതാണ്.
മഗ്‌രിബില്‍
പി ടി കുഞ്ഞുമുഹമ്മദിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമാണ് ഹഫ്‌സത്ത്. 'മഗ്‌രിബ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല.  കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗര്‍ഷോം, പരദേശി എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി.  രവീന്ദ്രന്റെ 'ഒരേ തൂവല്‍പക്ഷികള്‍' എന്ന സിനിമയിലും അഭിനയിച്ചു. പരദേശിയില്‍ ശ്വേതാമേനോന് ശബ്ദം നല്‍കി 2007ലെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഏറ്റവും നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും ഹഫ്‌സത്ത് കരസ്ഥമാക്കി. വീരപുത്രന്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി, ശോഭാമോഹന്‍ എന്നിവര്‍ക്ക് വേണ്ടി ശബ്ദം നല്‍കി. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം, ലെനിന്‍ രാജേന്ദ്രന്റെ ചിത്രം, ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍ എന്ന ചിത്രത്തില്‍ തന്നെ  വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ 'ഒരു പെണ്‍കുട്ടിയും ചില നാട്ടുവിശേഷങ്ങളും' എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരം വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയില്‍ സറീന വഹാബിന് വേണ്ടി ശബ്ദം നല്‍കി സിനിമാരംഗത്തുള്ള ഒട്ടനവധി പേരുടെ അനുമോദനങ്ങള്‍ നേടിയെടുത്തു. കോഴിക്കോട് ആകാശവാണിയില്‍ നിരവധി നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയുണ്ടായി. പ്രശസ്ത നടി സീനത്ത് ഹഫ്‌സത്തിന്റെ സഹോദരിയാണ്. ഇപ്പോള്‍ നിരവധി ഹോം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
പൂര്‍ണമായും കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് ഹഫ്‌സത്തിന്റേത്.   ഭര്‍ത്താവ്  വി പി അബ്ദുള്‍റഹ്മാന്‍ ഹഫ്‌സത്തിന് താങ്ങും തണലും ആശ്വാസവുമാണ്.  അതുതന്നെയാണ് ഹഫ്‌സത്തിന്റെ ബലവും. ആറാം ക്ലാസ് വിദ്യാര്‍ഥിയായ സലാജ് റഹ്മാന്‍ ഏക മകനാണ്. നിലമ്പൂര്‍ വല്ലപ്പുഴയിലെ 'നെസ്റ്റ്' എന്ന വീട്ടിലേക്ക്  ഇനിയും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തുമെന്ന് കലാ കേരളം പ്രതീക്ഷിക്കുന്നു.
എം എ നാസര്‍
കടലേഴും കടന്ന് കാര്‍ത്തികേയന്‍റെ കീര്‍ത്തി 
 
സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചു കഴിഞ്ഞാലുടന്‍ തന്നെ ഒരു സിനിമയിലെങ്കിലും പാടുക, അതിന്റെ മേല്‍വിലാസത്തില്‍ നാട്ടിലും, വിദേശത്തുമൊക്കെ ഗാനമേളകളില്‍ സജീവമാകുക, പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്. പുതുതലമുറയ്ക്കുള്ളത്. എന്നാല്‍ ശുദ്ധസംഗീതത്തിന്റെ അന്തരാത്മാവ് തേടിയലയുന്നവരും ഇക്കൂട്ടത്തിലുണ്ട്. സംഗീതത്തിന്റെ പടവുകള്‍ ചിട്ടയോടെ ചവിട്ടിക്കയറി തന്റെ പിന്‍ഗാമികള്‍ക്ക് അതിന്റെ പുണ്യം പകര്‍ന്നു നല്‍കുന്ന നിലമ്പൂര്‍ കാര്‍ത്തികേയന്‍ അതിനൊരപവാദമാണ്. സപ്തസ്വരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ജീനിന്റെ ഉടമയ്ക്ക് അതുകൊണ്ടുതന്നെ ഒരു സിനിമാ ഗായകനെന്ന നിലയില്‍ പ്രശസ്തനായില്ലെന്ന പരാതിയുമില്ല. 1970കളില്‍ മലയാള ചലച്ചിത്രഗാനാലാപനരംഗത്ത് വേറിട്ട ശബ്ദത്തിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ സംഗീതജ്ഞന് പാടിയ സിനിമകളുടെ എണ്ണത്തേക്കാള്‍ അതിന്റെ ആലാപനത്തികവിനെക്കുറിച്ചോര്‍ക്കാനാണിഷ്ടം. ആദ്യകാലത്ത് അന്‍പതോളം സിനിമാഗാനങ്ങള്‍ ആലപിച്ച ഈ മഹാഗായകന്‍ എക്കാലത്തെയും പ്രശസ്തരായ ദേവരാജന്‍ മാസ്റ്റര്‍, ശ്യാം, എ.ടി.ജോയ് എന്നിവരുടെ സംഗീത സംവിധാനത്തിലാണ് തന്റെ സ്വരശുദ്ധി തെളിയിച്ചത്.

ചാനലുകള്‍ പോയിട്ട്, ടെലിവിഷന്‍ പോലും പ്രചാരത്തിലില്ലാത്ത കാലം. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചെമ്പൈ മ്യൂസിക് കോളേജില്‍ (പാലക്കാട്) നിന്ന് ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും സ്വന്തമാക്കി. എന്നാല്‍ സാക്ഷ്യപത്രങ്ങള്‍ക്കപ്പുറമുള്ള ആലാപനത്തികവ് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് നിലമ്പൂര്‍ കാര്‍ത്തികേയനെ വ്യത്യസ്തനാക്കി. യേശുദാസും, ജയചന്ദ്രനുമൊക്കെ പിന്നണിഗാന രംഗത്ത് വിലസുന്ന കാലത്താണ് നിലമ്പൂരിന്റെ നാദപ്രവാഹവും, ചെന്നൈയിലെത്തിയത്. ദേവരാജന്‍ മാഷിനോടൊപ്പം സാക്ഷാല്‍ യേശുദാസും കാര്‍ത്തികേയന്റെ ശബ്ദം ഇരുകൈയും നീട്ടി സ്വീകരിച്ച വസന്തകാലം. കാര്‍ത്തികേയന്റെ കുളിര്‍മ്മയുള്ള സ്വരമാധുരിയ്ക്കായി ശ്രോതാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന ദിനങ്ങള്‍ . ചില ജാതകങ്ങള്‍ക്ക് പണത്തിനു മുന്നില്‍ സ്വന്തം പ്രതിഭയെ പണയപ്പെടുത്തേണ്ടി വരുന്നു. പിന്നീട് സിനിമാ നിര്‍മ്മാതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു വേണ്ടി പിന്നണിഗാനരംഗത്തു നിന്നും ഈ കാര്‍ത്തിക നക്ഷത്രക്കാരന് വിടവാങ്ങേണ്ടി വന്നു.
പാടിയ അന്‍പതോളം ഗാനങ്ങളില്‍ രതിനിര്‍വ്വേദത്തിലെ മൗനം തളരും തണലിലെന്ന ഗാനത്തിന്റെ ട്രാക്ക് കേട്ടിട്ട് യേശുദാസിനു പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ താല്‍പ്പര്യമനുസരിച്ച് മാറേണ്ടി വന്നു. അണിയറയെന്ന ചിത്രത്തിലെ കാഞ്ഞിരക്കോട്ട് കായലിലോയെന്ന ഗാനത്തിലൂടെയാണ് നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീര്‍ത്തി മലയാളക്കരയില്‍ അലയടിച്ചത്. തുടര്‍ന്ന് കേണലും ഡയറക്ടറും, കോട്ടയം ജോയിയുടെ സംവിധാനത്തില്‍ ലില്ലിപൂക്കള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.

കെ.ടി മാനു മുസ്‌ലിയാര്‍ 

 


 കേരളത്തില്‍ ഈ അടുത്ത് കടന്നു പോയ പണ്ഡതരില്‍ അതിപ്രധാനിയും സമസ്തയുടെ ജോയിന്റ് സെക്രട്ടറിയുമായരുന്ന കെ.ടി മാനു മുസ്‌ലിയാര്‍ മലപ്പുറം ജില്ലയില്‍ പെടുന്ന കരുവാരക്കുണ്ടിലെ കണ്ണത്ത് കുഞ്ഞാറയുടെയും ഇത്തിക്കുട്ടിയുടെയും മകനായി 1932 ല്‍ ജനിച്ചു. കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നാണ് യഥാര്‍ത്ഥ നാമം. നന്നേ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടിരുന്നു. ദരിദ്രവും കഷ്ടപ്പാടും നറഞ്ഞതായിരുന്നു മാനു മുസ്‌ലിയാരുടെ കുട്ടിക്കാലം. അതിനാല്‍ നാലാം ക്ലാസ് വരെ മാത്രമേ ഉസ്താദിന് സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞുള്ളൂ.
കരുവാരക്കുണ്ടിലെ പള്ളില്‍ ദര്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ കെ.ടി ഉസ്താദ് 1957 ല്‍ വെല്ലൂരിലെ ബാഖിയതു സ്വാലിഹാത്തില്‍ വെച്ച് ഉപരി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇരിങ്ങാട്ടിരിയില്‍ ഖാസിയും മുദര്‍രിസ്സുമായി സേവനമനുഷ്ഠിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്‍ സെക്രട്ടറിയായും സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയുമായും  പെരിന്തല്‍ മണ്ണയിലെ സമസ്ത സ്ഥാപനമായ എം.ഇ.എ എന്‍ജിനീയറിംഗ് കോളേജിന്റെ ജനറല്‍ കണ്‍വീനറുമൊക്കെയായി ഉസ്താദ് സേവന പാതയില്‍ നിറഞ്ഞു നിന്നു. ഭിന്ന വീക്ഷണം പുലര്‍ത്തുന്ന പണ്ഡിതന്മാരെ ബഹുമാനത്തോടെയാണ് അദ്ദേഹം കണ്ടത്.
ഒരു നല്ല കവിയും ഗ്രന്ഥകാരനും കൂടിയിരുന്നു വന്ദ്യരായ മാനു മുസ്‌ലിയാര്‍ . ”ജീവിതത്തിന്റെ കയ്യൊപ്പുകള്‍ ” എന്ന പേരില്‍ ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. കരുവാരക്കുണ്ടിലെ ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ എന്ന വിജ്ഞാന സമുച്ചയം കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ വളര്‍ന്ന ഒരു സ്ഥാപനമാണ്.
ഒരു നേതാവിനുണ്ടായിരിക്കേണ്ട വിനയം, വിശാല മനസ്‌കത, ദീര്‍ഘ വീക്ഷണം, ഭൂതകാല വിശകലനം, ഭാവി ചിന്ത, നിഷ്‌കളങ്കത, നിസ്വാര്‍ത്ഥത തുടങ്ങയ വിശേഷണങ്ങളിലെല്ലാം മികച്ചു നില്‍ക്കന്ന ഒരു വ്യക്തിത്വമായിരുന്നു കെ.ടി ഉസ്താദിന്റേത്. ഒരു പണ്ഡിതനുമപ്പുറം പ്രഗത്ഭനായ ഒരു പ്രഭാഷകനും എഴുത്തുകാരനും സംഘാടകനുമായിരുന്ന ബഹുവന്ദ്യര്‍ സത്യപാതയില്‍ യോതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ഏറെ കര്‍ക്കഷമായ തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുക്കുമ്പോഴും വ്യക്തി ശുദ്ധിയും മഹാമനസ്‌കതയും അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
അദ്ദേഹം ചവിട്ടിക്കയറിയ സ്ഥാനങ്ങളുടെ രഹസ്യവും ഇതു തന്നെയായിരുന്നു. എല്ലാറ്റിനും പുറമെ മുല്യ ബോധമുള്ള, പ്രാപ്തനായ ഒരു സംഘാടകനയാരുന്നു ഉസ്താദ്. മൂത്ത കൊമ്പുകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ ഇളം കൊമ്പുകള്‍ തത്സ്ഥാനത്തേക്ക് കയറി വരേണ്ടതുണ്ടെന്ന തിരച്ചറിവോടെ പ്രവര്‍ത്തിക്കേണ്ടത് സംഘാടകരായ നേതാക്കളുടെ കടമയാണെന്ന് മനസ്സിലാക്കി അത് ശരിക്കും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഉത്തരവാദിത്വമുള്ള ഒരു നേതാവും കൂടിയായരുന്നു ശൈഖുനാ കെ.ടി മാനു മുസ്‌ലിയാര്‍.
ജ്ഞാനിയങ്ങളുടെ ഉന്നത സോപാനങ്ങളിലാണ് താന്‍ ഇരിക്കുന്നതെങ്കിലും ഏതൊരാളിലെയും വിജ്ഞാനങ്ങളെ അംഗീകരിച്ചു കൊടുക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനിക ലോകത്തെ മഹാപ്രതിഭയായുരുന്നിട്ടു കൂടി താഴ്മയും വിനയവും മുഖമുദ്രയാക്കിയായിരുന്നു ബഹുമാന്യര്‍ കഴിച്ചു കൂട്ടിയിരുന്നത്. വിജ്ഞാനം വിശ്വാസിക്ക് കൈമോശം വന്ന സമ്പത്താണെന്നും അത് എവിടെ കണ്ടുമുട്ടിയാലും സ്വായത്തമാക്കണമെന്നുമുള്ള പ്രവാചക വചനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു കൊണ്ട് ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തിയുള്ള ഒരു മഹാ പ്രതിഭയെ കെ.ടി മാനു മുസ്‌ലിയാരില്‍ നിഴിലച്ച് കാണാമായിരുന്നു.
കെ.ടി ഉസ്താദ് സ്വാഗത സംഘം ചെയര്‍മാനായി കോഴിക്കട് കടപ്പുറത്ത് വെച്ച് നടന്ന സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ  സുവര്‍ണ്ണ ജൂബിലി മഹാ സമ്മേളനത്തിന്‍ സമാപന പൊതുസമ്മളനത്തിനിടെ ദേഹാസ്വസ്തം അനുഭവപ്പെട്ടാണ് ഉസ്താണ് വഫാതാകുന്നത്. താന്‍ വിളിച്ചു ചേര്‍ത്ത ദശലക്ഷത്തോളം വരുന്ന അനുയായികളോട് നേരിട്ട് യാത്ര പറഞ്ഞ് ഇഹലോകവാസം വെടിയാന്‍ വരെ ഉസ്താദിന് സാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. 2009 ഫെബ്രുവരി 1 നായിരുന്നു ഈ മഹാ വിയോഗത്തന് കേരളം സാക്ഷ്യം വഹിച്ചത്.

 

വട്ടമണ്ണില്‍ സൈതാലിക്കുട്ടി

കരുവാരകുണ്ട്: വട്ടമണ്ണില്‍ സൈതാലിക്കുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് മലയോരത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കാരണവര്‍. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥമായി നിറവേറ്റിയിരുന്ന സൈതാലിക്കുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.

1960ല്‍ കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സൈതാലിക്കുട്ടി വൈദ്യുതമന്ത്രി ആര്യാടനുമൊത്താണ് പ്രവര്‍ത്തിച്ചത്. പുല്ലങ്കോട്, ആര്‍ത്തല, കേരള എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലാണ് ഇരുവരും ശ്രദ്ധ ചെലുത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മാതൃഭൂമിയുടെ വിതരണക്കാരനും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം.

കോണ്‍ഗ്രസ് പ്രസ്ഥാനം വളര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞപ്പോഴും ശുദ്ധ കോണ്‍ഗ്രസ്സുകാരനെന്ന നിലയില്‍ നിന്ന് സൈതാലിക്കുട്ടി മാറിയില്ല. മുജാഹിദ് പ്രസ്ഥാനത്തിലായാലും രാഷ്ട്രീയ പ്രസ്ഥാനത്തിലായാലും എതിര്‍പ്പുകളില്ലാതെ പ്രവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു സൈതാലിക്കുട്ടിയുടെത് .