Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Tuesday, November 13, 2012

 നിലമ്പൂര്‍ ഹഫ്‌സത്ത്

യാദൃച്ഛികമായല്ല ഹഫ്‌സത്ത് കലാരംഗത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ അച്ചിപ്പുറത്ത് അബുവിന്റെയും മൂത്തേടത്ത് ഫാത്തിമക്കുട്ടിയുടെയും മകളായ ഹഫ്‌സത്തിന് വഴി കാട്ടിയായി  ഇളയമ്മ നിലമ്പൂര്‍ ആയിഷ ഉണ്ടായിരുന്നു. ആയിഷയുടെ കലാജീവിതം കണ്ടുവളര്‍ന്ന ഹഫ്‌സത്ത് അവരെപ്പോലെയാകാന്‍ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..
 വഴികാട്ടിയ ഇളയമ്മ 1980ല്‍ നിലമ്പൂര്‍ ആയിഷ സംവിധാനം ചെയ്ത അമേച്വര്‍ നാടകത്തിലൂടെയായിരുന്നു ഹഫ്‌സത്തിന്റെ  അരങ്ങേറ്റം. കഴിവും അഭിനയസിദ്ധിയും കൈമുതലായുള്ള ഹഫ്‌സത്ത് നാടകത്തെ പ്രണയിക്കാനും സ്വീകരിക്കാനും തയ്യാറായി. ഇളയമ്മയും മനസ്സറിഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിച്ചു.  നിലമ്പൂരിലെ തന്നെ കലാകാരനും നടനുമായ നിലമ്പൂര്‍ ബാലന്‍ നേതൃത്വം നല്‍കിയ കളിത്തറ  പ്രൊഫഷണല്‍ നാടകട്രൂപ്പില്‍ ചേര്‍ന്നതോടെ ഹഫ്‌സത്ത് അഭിനയ രംഗത്ത് സജീവമായി. പ്രതിഭാധനരായ കലാകാരന്മാരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അവരെ മികച്ച നടിയാക്കി.  ആറ്റിങ്ങല്‍ ജനശക്തി തിയേറ്റേഴ്‌സിന് വേണ്ടി കെ ടി മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച തലമുറ’എന്ന നാടകത്തിലും മികച്ചൊരു വേഷം ചെയ്തു. വിക്രമന്‍നായരുടെ സ്റ്റേജ് ഇന്ത്യ, റങ്കൂണ്‍ റഹ്മാന്റെ കലാനിപുണ തിയേറ്റേഴ്‌സ് എന്നീ ട്രൂപ്പുകളിലും ഹഫ്‌സത്ത് അഭിനയിച്ചു.
കെ ടിയുടെ കലിംഗ തിയേറ്റേഴ്‌സില്‍ സൃഷ്ടി, വെള്ളപ്പൊക്കം, കാഫര്‍, ഇതു ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ഹഫ്‌സത്ത് പ്രേക്ഷകരുടെ മനംകവര്‍ന്നു. വെള്ളപ്പൊക്കം എന്ന നാടകത്തിലെ ജാനകി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ നാടകം പിന്നീട് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുകയുണ്ടായി. അഭിനയിക്കുമ്പോഴുള്ള ഹഫ്‌സത്തിന്റെ ടൈമിംഗ് എടുത്തുപറയേണ്ടതാണ്.
മഗ്‌രിബില്‍
പി ടി കുഞ്ഞുമുഹമ്മദിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമാണ് ഹഫ്‌സത്ത്. 'മഗ്‌രിബ്' എന്ന ചിത്രത്തിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല.  കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗര്‍ഷോം, പരദേശി എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി.  രവീന്ദ്രന്റെ 'ഒരേ തൂവല്‍പക്ഷികള്‍' എന്ന സിനിമയിലും അഭിനയിച്ചു. പരദേശിയില്‍ ശ്വേതാമേനോന് ശബ്ദം നല്‍കി 2007ലെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഏറ്റവും നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും ഹഫ്‌സത്ത് കരസ്ഥമാക്കി. വീരപുത്രന്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമി, ശോഭാമോഹന്‍ എന്നിവര്‍ക്ക് വേണ്ടി ശബ്ദം നല്‍കി. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം, ലെനിന്‍ രാജേന്ദ്രന്റെ ചിത്രം, ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍ എന്ന ചിത്രത്തില്‍ തന്നെ  വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ 'ഒരു പെണ്‍കുട്ടിയും ചില നാട്ടുവിശേഷങ്ങളും' എന്ന ഡോക്യുമെന്ററിയില്‍ അഭിനയിക്കുകയും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാരം വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയില്‍ സറീന വഹാബിന് വേണ്ടി ശബ്ദം നല്‍കി സിനിമാരംഗത്തുള്ള ഒട്ടനവധി പേരുടെ അനുമോദനങ്ങള്‍ നേടിയെടുത്തു. കോഴിക്കോട് ആകാശവാണിയില്‍ നിരവധി നാടകങ്ങള്‍ക്ക് ശബ്ദം നല്‍കുകയുണ്ടായി. പ്രശസ്ത നടി സീനത്ത് ഹഫ്‌സത്തിന്റെ സഹോദരിയാണ്. ഇപ്പോള്‍ നിരവധി ഹോം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
പൂര്‍ണമായും കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് ഹഫ്‌സത്തിന്റേത്.   ഭര്‍ത്താവ്  വി പി അബ്ദുള്‍റഹ്മാന്‍ ഹഫ്‌സത്തിന് താങ്ങും തണലും ആശ്വാസവുമാണ്.  അതുതന്നെയാണ് ഹഫ്‌സത്തിന്റെ ബലവും. ആറാം ക്ലാസ് വിദ്യാര്‍ഥിയായ സലാജ് റഹ്മാന്‍ ഏക മകനാണ്. നിലമ്പൂര്‍ വല്ലപ്പുഴയിലെ 'നെസ്റ്റ്' എന്ന വീട്ടിലേക്ക്  ഇനിയും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തുമെന്ന് കലാ കേരളം പ്രതീക്ഷിക്കുന്നു.
എം എ നാസര്‍

No comments:

Post a Comment